നിയോ ക്ലാസിക് വാഴക്കുല, നെല്ല്....


പ്രശസ്ത സംവിധായിക ഗീതുമോഹന്‍ദാസിന്റെ ഭര്‍ത്താവും ക്യാമറാമാനുമായ രാജീവ്രവിയെപ്പോലെ ജൈവകൃഷിയിലേക്കു മടങ്ങുന്നവര്‍ നാലാംലോകത്തിന്റെ സുന്ദരസ്വപ്‌നങ്ങളാണ്. ചെറുപ്പക്കാരും പ്രഗത്ഭരുമായവര്‍ കൃഷിയുടെ പ്രാധാന്യം തിരിച്ചറിയുന്നത് സ്വശ്രയഗ്രാമങ്ങളുടെയും സംസ്ഥാനങ്ങളുടെയും പിറവിയെക്കുറിച്ച് പ്രതീക്ഷ നല്‍കുന്നു.
നിയോകൊളോണിയലിസത്തിന്റെ ഇരകളായിക്കൊണ്ടിരിക്കുന്ന കേരളീയര്‍ ഭക്ഷ്യസുരക്ഷയെ കുറിച്ച് തിരിച്ചറിയേണ്ടിയിരിക്കുന്നു. അവശേഷിക്കുന്ന കൃഷിസ്ഥലങ്ങള്‍ നമുക്കു സംരക്ഷിക്കാനാവണം. ജൈവകൃഷിയില്‍ വിഷപ്രയോഗങ്ങളില്ലാത്തതിനാല്‍ ഉല്‍പ്പാദനം കുറവും ചിലവ് കൂടുതലുമാണ്. സ്വാഭാവികമായും ഉല്‍പ്പന്നത്തിന് വില കൂടേണ്ടിവരും. വില കൂടുമ്പോള്‍ അതു വാങ്ങാന്‍ സാധിക്കുന്നത് സമ്പന്നവര്‍ഗ്ഗത്തിന് മാത്രമാണ്. വിഷം തിന്നേണ്ടി വരിക ദരിദ്രഭൂരിപക്ഷവും. വിഷമില്ലാത്ത നേന്ത്രപ്പഴവും പച്ചക്കറഇകളും അരിയുമെല്ലാം ഉല്‍പ്പാദിപ്പിക്കപ്പെടുന്നുണ്ട്. പോഷക സമ്പുഷ്ടമായ ആ ഭക്ഷ്യവിഭവങ്ങള്‍ കര്‍ഷകന്റെ മക്കള്‍ക്കുള്ളതല്ല. അവ വിദേശത്തെ സമ്പന്നര്‍ക്കു വേണ്ടിയുള്ളതാണ്.
സാമ്പത്തിക അസമത്വം ഭക്ഷണരീതിയിലും പ്രകടമാവുന്നു. സംസ്ഥാനത്ത് ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ഭക്ഷ്യവിഭവങ്ങള്‍ സാധാരണ മാര്‍ക്കറ്റ് വിലയില്‍ ലഭ്യമാവുന്ന പൊതുസംവിധാനങ്ങള്‍ ശക്തിപ്പെടണം. ക്വാണ്ടിറ്റിമാര്‍ക്കറ്റില്‍ നിന്ന് ക്വാളിറ്റിമാര്‍ക്കറ്റിലേക്ക് മാറാന്‍ നമുക്കു കഴിയണം.
കടല്‍വിഭവങ്ങളുടെ വിപണനത്തിലും സ്വദേശീയത ഉറപ്പാക്കാന്‍ സാധിച്ചാല്‍ വിപണിയിലെ വന്‍കൊള്ള തടയാനാകും. കുടുംബത്തില്‍ മുട്ട, ഇറച്ചി, പാല്‍ ഉല്‍പ്പന്നങ്ങളില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതോടെ സ്വാശ്രയഗ്രാമങ്ങള്‍ സാധ്യമാവുകയും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുകയും ചെയ്യാം.
വിഷമില്ലാത്ത ഭക്ഷണം, നമ്മുടെ മക്കള്‍ക്ക്.


-ലിജിഷ.എ.ടി

0 comments:

Post a Comment