ഈറ്റില്ലത്തിലേയ്ക്കുള്ള വഴിയിൽ


വീർത്ത വയറുകൾ താങ്ങി
എന്നക്കിണറുകളിൽ മഥനം നടത്തുന്ന
ഒറീസ്സയിലെ അമ്മമാർ

നേർത്ത ശരീരത്തിൽ
ശേഷിച്ച ഇറ്റുപാലിലെ വിഷമറിഞ്ഞ
ഭൂമിയിലെ അമ്മമാർ

കോർത്തമാലയിൽ മുത്തുപോരാഞ്ഞ്
മക്കളുടെ ചിരിമുത്തുകോർത്തണിഞ്ഞ
തെരുവിലെ അമ്മമാർ

ചാർത്തിയ മാല്യം കുരുങ്ങി ശ്വാസം വെടിഞ്ഞ
മക്കളുടെ കണ്ണീരണിഞ്ഞ
വീട്ടിലെ അമ്മമാർ

മൂർത്തമായ ഭ്രൂണങ്ങൾ
ലിംഗനീതിയറിഞ്ഞ്
സ്വയം ഇല്ലാതാവുന്നു

ചുറ്റിലും ഇവരുള്ളപ്പോൾ
ഈറ്റില്ലത്തിലേക്കുള്ള വഴിയിൽ
പേറ്റുനോവകറ്റാൻ വേദനസംഹാരി
മറ്റുവേണോ?

-ആതിരാ നന്ദൻ

0 comments:

Post a Comment